ഉത്തരാഖണ്ഡ് പ്രളയം: തൃക്കലങ്ങോട്ടുകാര്‍ സുരക്ഷിതര്‍

പ്രളയത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ഗാലയില്‍ കുടുങ്ങിയ മൂന്ന് തൃക്കലങ്ങോട് സ്വദേശികള്‍ ഇന്ന് ഡല്‍ഹിയില്‍ എത്തിച്ചേരും. സംഘം ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഉത്തരാഖണ്ഡിലെ ടാര്‍ച്ചൊലയില്‍ എത്തിച്ചേര്‍ന്നത്. അവിടെ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ (കെ എം വി എന്‍) ക്യാമ്പില്‍ സംഘാംഗങ്ങളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ വൈകുന്നേരം തന്നെ സംഘത്തെ ബസ് മാര്‍ഗ്ഗം ഡല്‍ഹിക്ക് കൊണ്ടുപോകുമെന്ന് വിവരം ലഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് എത്തിച്ചേരുന്ന സംഘത്തെ കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം നാട്ടിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂണ്‍ 11 ന് ആണ് മൂന്നംഗ സംഘത്തില്‍പ്പെട്ട മഞ്ചേരിക്കടുത്ത കരിക്കാട് വെളളയ്ക്കാട്ട് മനയില്‍ നീലകണ്ഠന്‍ ഭട്ടതിരിപ്പാട്, അനുജന്‍ സുനില്‍കുമാര്‍, ചെറാംകുത്ത് പുല്ലൂര്‍മന ശങ്കരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ട്രെയിന്‍ മാര്‍ഗ്ഗം ഡല്‍ഹിയിലെത്തിച്ചേര്‍ന്നത്. ഡല്‍ഹിയിലെത്തിയ സംഘം ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ കെ എം വി എന്‍ ടൂര്‍ പ്രോഗ്രാമില്‍ ചേര്‍ന്നാണ് (ആദികൈലാസ യാത്ര) യാത്ര ആരംഭിച്ചത്. 40 പേരുണ്ടായിരുന്ന സംഘത്തില്‍ ഇവര്‍ മൂന്നു പേര്‍ മാത്രമായിരുന്നു മലയാളികള്‍. 13 നാണ് ഇവര്‍ ഡല്‍ഹിയില്‍ നിന്ന് യാത്ര ആരംഭിച്ചത്. ടാര്‍ക്കില്‍ വരെ സംഘം വാഹനത്തിലാണ് യാത്ര ചെയ്തത്. അവിടെ നിന്ന് ഏഴ് ദിവസം നടന്നാല്‍ മാത്രമേ ആദികൈലാസത്തില്‍ എത്തുകയുളളൂ. പെട്ടെന്നുണ്ടായ പ്രകൃതി ക്ഷോഭത്തെ തുടര്‍ന്ന് ആദ്യ ദിവസം തന്നെ യാത്ര മുടങ്ങി. തുടര്‍ന്ന് നേപ്പാള്‍ അതിര്‍ത്തിയായ ഗാലയിലെ ക്യാമ്പില്‍ അഭയം തേടി. ആറു ദിവസം ക്യാമ്പില്‍ തങ്ങിയ ശേഷം 16 കിലോമീറ്റര്‍ അകലെയുളള ശിര്‍ദ്ദ ക്യാമ്പില്‍ എത്തിച്ചേര്‍ന്നു. രണ്ട് ദിവസം അവിടെ തങ്ങിയ ശേഷം ആറു കിലോമീറ്റര്‍ അകലെയുളള നാരായണാശ്രമത്തിലേക്ക് പോയി. നാരായണാശ്രമത്തില്‍ തങ്ങള്‍ക്ക് ഭക്ഷണവും മറ്റു സൗകര്യവും ലഭിച്ചതായി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. അവിടെ ഒരു ദിവസം തങ്ങിയ ശേഷം 30 കിലോമീറ്റര്‍ നടന്നാണ് അടുത്ത ക്യാമ്പായ ടാര്‍ച്ചൊലയില്‍ എത്തിച്ചേര്‍ന്നത്. അവശരായ 12 പേരെ ആദ്യം വിമാനത്തില്‍ ഡെറാഡൂണില്‍ എത്തിച്ചു. മറ്റു 12 പേര്‍ നാരായണാശ്രമത്തില്‍ തന്നെ തങ്ങി. 13 പേര്‍ ആണ് നടന്നു ടാര്‍ച്ചൊലയില്‍ എത്തിയത്.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top