തൃക്കലങ്ങോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ യുഡിഎഫിന് ഉജ്ജ്വല വിജയം. ആകെയുള്ള 24 വാർഡുകളിൽ 18 സീറ്റുകളും തൂത്തുവാരി വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് പഞ്ചായത്തിൽ തുടർഭരണം ഉറപ്പിച്ചു.
തകർന്നടിഞ്ഞ് എൽഡിഎഫ്
ശക്തമായ പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിച്ച പല വാർഡുകളിലും യുഡിഎഫ് അനായാസ ജയം നേടി. പ്രതിപക്ഷമായ എൽഡിഎഫ് വെറും 5 സീറ്റുകളിൽ ഒതുങ്ങി. ഒരിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയാണ് വിജയിച്ചത്. സംസ്ഥാന എൽഡിഎഫ് സർക്കാരിന്റെ ഭരണവിരുദ്ധ വികാരവും, വർഗീയ ശക്തികളുമായുള്ള എൽഡിഎഫിന്റെ അവിശുദ്ധ കൂട്ടുകെട്ടുമാണ് യുഡിഎഫിന് ഇത്രയും വലിയ വിജയം സമ്മാനിച്ചതെന്ന് പ്രാദേശിക നേതാക്കൾ പ്രതികരിച്ചു.
റെക്കോർഡ് ഭൂരിപക്ഷത്തിൽ തിളക്കമാർന്ന വിജയം നേടി അഞ്ചാം വാർഡിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി എൻ.പി മുഹമ്മദാണ്. 1160 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് അദ്ദേഹം എതിരാളിയെ പരാജയപ്പെടുത്തിയത്.
ഗ്രാമപഞ്ചായത്തിന് പുറമെ വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിലും യുഡിഎഫ് ആധിപത്യം തെളിയിച്ചു. പഞ്ചായത്ത് പരിധിയിൽ വരുന്ന നാല് ബ്ലോക്ക് ഡിവിഷനുകളിൽ മൂന്നിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു.
ജില്ലാ പഞ്ചായത്തിലേക്ക് വരുന്ന തൃക്കലങ്ങോട് ഡിവിഷനിലും യുഡിഎഫ് ഉജ്ജ്വല വിജയം നേടി.
ഫലപ്രഖ്യാപനത്തിന് പിന്നാലെ തൃക്കലങ്ങോട് പഞ്ചായത്തിൽ നാടാകെ യുഡിഎഫ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തു പ്രവർത്തകർ വിജയം കൊണ്ടാടുകയാണ്.