പുലത്ത്: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പുലത്ത് എട്ടാം വാർഡിൽ വെൽഫെയർ പാർട്ടി ചരിത്ര വിജയം കുറിച്ചെങ്കിലും, വാർഡിലെ വോട്ടുകൾ പരിശോധിക്കുമ്പോൾ യുഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ ഭദ്രമായി തുടരുന്നു എന്നാണ് കണക്ക് കൂട്ടലുകൾ പറയുന്നത്. പഞ്ചായത്തിൽ ഇതാദ്യമായാണ് വെൽഫെയർ പാർട്ടി അക്കൗണ്ട് തുറക്കുന്നത്. വെൽഫെയർ പാർട്ടി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച റുക്സാന ടീച്ചറാണ് വാർഡിൽ വിജയിച്ചത്.
വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഉണ്ടെങ്കിലും
സിപിഎമ്മു മായി രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ജമാഅത്തെ ഇസ്ലാമി സ്ഥാനാർത്ഥിക്ക് ഇടതുപക്ഷം പിന്തുണ നൽകി വോട്ട് മറിച്ചത്, പകരം മറ്റു ചില വാർഡുകളിൽ ജമാഅത്ത് വോട്ട് എൽഡിഎഫിനും നൽകിയെന്നാണ് പറയപ്പെടുന്നത്.
വാർഡ് വിഭജനം ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും 2020-നെ അപേക്ഷിച്ച് യുഡിഎഫിന് ഇത്തവണ നഷ്ടമായത് വെറും 23 വോട്ടുകൾ മാത്രമാണ് (835-ൽ നിന്ന് 812-ലേക്ക്). എന്നാൽ 2020-ൽ 235 വോട്ടുകൾ ഉണ്ടായിരുന്ന എൽഡിഎഫ് ഇത്തവണ വെറും 18 വോട്ടുകളിലേക്ക് തകർന്നടിഞ്ഞു.
എൽഡിഎഫിന് നഷ്ടപ്പെട്ട 217 വോട്ടുകളും, കൂടാതെ എസ്ഡിപിഐ, പിഡിപി, ബിജെപി തുടങ്ങിയ കക്ഷികളുടെ വോട്ടുകളും വെൽഫെയർ പാർട്ടിയിലേക്ക് ഏകീകരിച്ചതാണ് റുക്സാന ടീച്ചറുടെ വിജയത്തിന് കാരണമായത്.
വെൽഫെയർ പാർട്ടിയുടെ വോട്ട് 609-ൽ നിന്ന് 894-ായി ഉയർന്നത് സ്വന്തം കരുത്തിലല്ല, മറിച്ച് ഈ വോട്ട് സമാഹരണത്തിലൂടെയാണെന്ന് വ്യക്തം. ചുരുക്കത്തിൽ, എതിർചേരികൾ ഒന്നിച്ചുനിന്നിട്ടും സ്വന്തം കോട്ട കാത്തുസൂക്ഷിക്കാൻ യുഡിഎഫിന് സാധിച്ചു എന്നത് വാർഡിലെ സംഘടനാ കരുത്ത് തെളിയിക്കുന്നു.