ഡ്യുറണ്ട് കപ്പ് ഫുട്ബോളിൽ ജാംഷഡ്പൂർ എഫ്സിക്ക് വേണ്ടി കളത്തിലിറങ്ങിയ കാരക്കുന്നുകാരൻ മുഹമ്മദ് സനാൻ്റെ ഇരട്ടഗോളിൽ ടീമിന് മിന്നും വിജയം. അസം റൈഫിൾസിനെതിരെ രണ്ട് ഗോളുകൾ നേടി ടീമിന് മികച്ച വിജയം (3-0) സമ്മാനിച്ചു. കളിയിലുടനീളം തകർപ്പൻ പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. മാൻ ഓഫ് ദി മാച്ച് പുരസ്കാരവും സനാൻ കരസ്ഥമാക്കി. പത്തൊമ്പതുകാരനായ സനാൻ മഞ്ചേരിയിലെ ഫുട്ബോൾ അക്കാദമിയായ ക്ലബ് ഓഫ് ജൂനിയറിന് കളിച്ചാണ് പ്രൊഫഷനൽ ഫുട്ബോളിലേക്ക് എത്തുന്നത്. ജവാദ് കോച്ചിന്റെ കീഴിൽ പരിശീലനത്തിലിരിക്കെ പന്ത്രണ്ടാം വയസ്സിൽ മുംബൈയിലെ റിലയൻസ് യങ് ചാംപ് ഫുട്ബോൾ അക്കാദമിയിലേക്ക് സെലക്ഷൻ ലഭിച്ചു.
അതിനിടെ യൂറോപ്പിൽ കളിക്കാനും സനാന് അവസരമൊരുങ്ങി. റയൽ മാഡ്രിഡ്, ആഴ്സണൽ, ചെൽസി, അത്ലറ്റിക്കോ മാഡ്രിഡ് ക്ലബ്ബുകൾക്കെതിരെ മികവ് പുലർത്തി. 2022 ൽ ഇന്ത്യയിൽ നടന്ന NEXT GENERATION CUP ൽ കാഴ്ച്ചവെച്ച മിന്നും പ്രകടനമാണ് സനാനെ ജാംഷഡ്പൂർ എഫ്സിയിലെത്തിച്ചത്. കഴിഞ്ഞ വർഷം ഇന്ത്യൻ സൂപ്പർ ലീഗിൽ ജാംഷഡ്പൂർ എഫ്സിക്കായി മികവ് കാണിച്ചു. തുടർന്ന് ഇന്ത്യൻ അണ്ടർ 23 ടീമിലും അവസരം ലഭിച്ചു.കാരക്കുന്ന് പള്ളിപ്പടി അയ്യങ്കോടിലെ ഷൗക്കത്തിന്റെയും റജീനയുടെയും മകനാണ് സനാൻ.